Tuesday 23 October 2012

വിജയദശമി.

ആസുരിക ശക്തികളെ നിഗ്രഹിച്ചു അവയ്ക്കുമേല്‍ ദൈവികശക്തിയുടെ ആധിപത്യം നേടിയ വിജയം കുറിക്കുന്ന സുദിനം ആണ് വിജയദശമി. ദശരഥപുത്രന്‍ ദശമുഖനെ നിഗ്രഹിച്ച ഈ ദിനം  ദശഹര , ദസറ എന്നൊക്കെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അറിയപ്പെടുന്നു.  മഹിഷാസുരന്‍ എന്ന അസുരനെ ദുര്‍ഗാദേവി നിഗ്രഹിച്ചതും ഇതേ ദിവസം തന്നെ.  തെക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാധാന്യേന ദേവീപരം ആയ ഉത്സവക്കാലം ആണ് നവരാത്രി. രണ്ടു ചരിത്രങ്ങള്‍ക്കും പിന്നിലുള്ള തത്ത്വം  ഒന്ന് തന്നെ.

ദേവീമാഹാത്മ്യത്തില്‍ മധ്യമഭാഗത്ത്‌ ആണ് മഹിഷാസുരചരിത്രം വരുന്നത്. ഇതിനു ഇക്കാലത്ത് കൂടുതല്‍ പ്രാധാന്യം ഉണ്ട്.  അത്  വിശകലനം ചെയ്‌താല്‍ കൊള്ളാം എന്ന എളിയ ആഗ്രഹം മനസ്സില്‍ വലിയ ആഗ്രഹം ആയി അവസരം മതിയാവാതെ തുടരുന്നു.  യോഗവും നിയോഗവും ഒത്താലെ പ്രയോഗങ്ങള്‍ സാധുവാകൂ. 


വേദപണ്ഡിതന്മാരാല്‍പോലും  ഏറ്റവും  താലോലിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥം ആണ് ദേവീമാഹാത്മ്യം. അതിനു ഒരു ശാസ്ത്രപദവി തന്നെ ഉണ്ട്. സമുന്നത സ്ഥാനം. വേദങ്ങള്‍ അടിത്തറ ആയിട്ടുള്ളതും പുരാണങ്ങള്‍ ചുമരുകള്‍ ആയിട്ടുള്ളതും ആയ വിശ്വവിദ്യാലയത്തിന്റെ മകുടം ആയിട്ടാണ് ദേവീമാഹാത്മ്യം ശോഭിക്കുന്നത്‌. 

വൈദികദൃഷ്ടിയില്‍ ഭഗവത്ഗീതയ്ക്കല്ല പ്രാമുഖ്യം. താന്ത്രികവും മാന്ത്രികവും ആയ വീക്ഷണങ്ങളിലും തഥൈവ. ഗീതയിലെ ശ്ലോകങ്ങളില്‍ മന്ത്രപദവി ലഭിച്ചു പ്രയോഗിക്കപ്പെടുന്ന ശ്ലോകങ്ങളെന്നു പറയാന്‍ അംഗുലീപരിമിതം ആയ ഏതാനും എണ്ണങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ ദേവീമാഹാത്മ്യത്തില്‍ എല്ലാ ശ്ലോകങ്ങള്‍ക്കും മന്ത്രപദവി പുരാകല്പിതം ആണ്. ഉവാചകള്‍ക്ക് വരെ.

അതുകൊണ്ട് സംഭവിച്ച ഒരു വലിയ നഷ്ടം എന്തെന്നാല്‍ ശ്ലോകങ്ങളുടെ അഭാവം ആണ്. എഴുനൂറു ശ്ലോകങ്ങളില്‍ നൂറ്റി അറുപത്തി അഞ്ചോളം നഷ്ടപ്പെട്ട നിലയില്‍ ആണ് മലയാളത്തില്‍ ഏറെ പ്രചാരം ഉള്ള വിദ്യാരംഭം പ്രസിദ്ധീകരണത്തില്‍ കാണാന്‍ കഴിയുന്നത്‌.  അതില്‍ 535 ശ്ലോകങ്ങളെ ഉള്ളൂ. ഇതര പ്രസാധകരുടെ പുസ്തകങ്ങളും ഞാന്‍ വാങ്ങി നോക്കി. അവയില്‍ പലതിലും ശ്ലോക സംഖ്യ വ്യത്യസ്തം ആയി കണ്ടു. 544, 547, 567, എന്നിങ്ങനെ.   പുറനാട്ടുകര രാമകൃഷ്ണ മഠം പ്രസിദ്ധീകരണത്തില്‍ ആണ് ഏറ്റവും അധികം ശ്ലോകങ്ങള്‍ കാണാന്‍ കഴിഞ്ഞത്. അതും 608 എണ്ണം മാത്രം.  ഈ വ്യതിയാനം എന്തുകൊണ്ട് എന്നത് എന്റെ പഠന വിഷയം ആയി. ഈ വിഷയത്തില്‍ പണ്ഡിതന്‍ ആയ കണ്ടിയൂര്‍ മഹാദേവശാസ്ത്രികള്‍ എന്ത് പറയുന്നു എന്ന് അദ്ദേഹത്തിന്റെ വ്യാഖ്യാനത്തില്‍ നിന്നും മനസ്സിലാക്കി. 

അദ്ദേഹം ഇന്ത്യയില്‍ ആകമാനം നടന്നു തമിഴില്‍ നിന്നും ബംഗാളിയില്‍ നിന്നും വരെ പുസ്തകങ്ങള്‍ പരിശോധിച്ചിട്ടും 700 ശ്ലോകങ്ങള്‍ കണ്ടില്ല എന്നും, ആകയാല്‍ 700 എന്നത് ശ്ലോക സംഖ്യ അല്ല എന്നും മന്ത്രസംഖ്യ ആണെന്നും,    576 ആണ് യഥാര്‍ത്ഥ ശ്ലോകസംഖ്യ എന്നാണു അദ്ദേഹത്തിന്റെ അഭിപ്രായം.    ആ അഭിപ്രായം നല്ല  നേരംപോക്ക് ആയിട്ടാണ് എനിക്ക് തോന്നിയത്, പഞ്ചപാണ്ഡവന്‍മാര്‍ എത്ര എന്ന ചോദ്യത്തിന് ഏതോ സഹൃദയന്‍ കട്ടിലുംകാല്‍ പോലെ മൂന്നു എന്ന് ചൊല്ലി   രണ്ടെന്നു വിരല്‍ കാണിക്കുംപോലെ. കാരണം 700 ശ്ലോകങ്ങളോട് കൂടിയ പുസ്തകം എന്റെ അച്ഛന്റെ പക്കല്‍ ഉണ്ടായിരുന്നു. സമ്പൂര്‍ണമായ പരിഭാഷ രചിക്കുന്നതിന് അത് പ്രേരകമായി. വൃത്താനുവൃത്തം ആയിത്തന്നെ. എങ്കിലും ഇതുവരെ പ്രസിദ്ധീകരിക്കാന്‍ സാധിച്ചിട്ടില്ല. 


അവതാരിക എഴുതാന്‍ പോലും ആളെ കിട്ടാത്ത അവസ്ഥ. ശാസ്ത്രീയം ആയവ ജനകീയം ആക്കുന്നത് ശരിയല്ല എന്ന അഭിപ്രായം അത്ര തെറ്റാണെന്നും പറയാന്‍ വയ്യ.   ദൈവിക ചിന്തയില്‍ പുതിയ ഉണര്‍വ്വ് ഉണ്ടാകുമ്പോള്‍ ഓരോരോ കാരണങ്ങള്‍ ചൊല്ലി ബ്ലോക്ക് ചെയ്യേണ്ടത് പലരുടെയും ആവശ്യം ആയിരിക്കുന്നല്ലോ? ഇവിടെയാണ്‌ ആശയപരമായ സംഘട്ടനത്തിന്റെ ആവശ്യകത. മനോതലത്തില്‍ അത് സര്‍വദാ സംഭവിക്കുന്നു. 

മഹിഷം എന്നാല്‍ പോത്ത് എന്നര്‍ത്ഥം. സല്‍ബുദ്ധി ഇല്ലാത്ത മൃഗീയശക്തി. മഹിഷാസുരന്‍ മസ്തിഷ്കബലം ഇല്ലാത്ത ശരീരബലത്തിന്റെ പ്രതീകം ആണ്.  മഹിഷാസുരന്‍ രാജ്യം കീഴടക്കി ഭരിച്ചു. അക്കാലത്ത് സംഭവിച്ച അനര്‍ഥങ്ങള്‍ ദേവീ മാഹാത്മ്യത്തില്‍ പറയുന്നു. ഇതിനു ഇക്കാലത്തോട് ഉള്ള താരതമ്യം കൂടി എളിയ കമന്റ് എന്ന നിലയില്‍ പരോക്ഷസൂചന ആയി വ്യക്തമായ വേര്‍തിരിവോടെ ചെറിയ അക്ഷരത്തില്‍ മാറ്റി എഴുതി പ്രത്യേകം ആയ ഒരു ലേ-ഔട്ട്‌ ആയിട്ട് ആയിരുന്നു പ്രൂഫ്‌ തയ്യാറാക്കിയത്. 

അതിനു വെളിച്ചം കാണാന്‍ ഒന്നുകില്‍ യോഗമില്ല അല്ലെങ്കില്‍ സമയം ആയിട്ടില്ല.  സമയം ആയില്ല എന്ന് കരുതാന്‍ പ്രയാസം. കാരണം ആപദി കിം കരണീയം എന്ന ചോദ്യത്തിന് സ്മരണീയം ചരണ യുഗല മംബായാ: എന്നാണു ശാസ്ത്രീയം ആയ  മറുപടി. അതനുസരിച്ച് നോക്കിയാല്‍ ദേവീഭജനത്തിന്റെ സമയം  ഇത് തന്നെ ആണ്.  ഇതില്‍പരം സമൂഹത്തിനു എന്ത് ആപത്ത് വരാന്‍! ദുര്‍ഭരണം അതിന്റെ അങ്ങേയറ്റത്ത്‌ അല്ലെ എത്തി നില്‍ക്കുന്നത്?

No comments:

Post a Comment