Thursday 11 October 2012

അവസരം തേടി...

ഈശ്വരചിന്ത എല്ലാവരും മനസ്സില്‍ ചെയ്യുന്ന ഒന്നാണ്. അത് ചെയ്യേണ്ടതും അങ്ങനെ തന്നെയാണ്. അതിനു ഒരു പൊതു വേദിയുടെ ആവശ്യമില്ല. ബ്ലോഗ്‌ ഒന്നും വേണ്ടാ. അസുരന്മാര്‍ പോലും തീവ്രമായ തപസ്സ് അനുഷ്ടിച്ചിരുന്നു. പലര്‍ക്കും ധാരണ ഉണ്ട് ഈ അസുരന്മാര്‍ ഒക്കെ നിരീശ്വര വാദികള്‍ ആണ് എന്ന്.

നിരീശ്വരവാദികള്‍ അസുരന്മാരോളം അപകടകാരികള്‍ അല്ല. ഈശ്വര വാദികള്‍ എന്ന് പറഞ്ഞു ഒരു വിഭാഗം  ഉണ്ടോ? അങ്ങനെ ആരും പറയാറില്ലല്ലോ. ഈശ്വര വിശ്വാസികള്‍  അല്ലെ ഉള്ളൂ?

ഈശ്വര വിശ്വാസികള്‍ എന്ന് അറിയപ്പെടുന്നവരില്‍ നല്ലൊരു വിഭാഗവും കാര്യലാഭത്തിന് വേണ്ടി മാത്രം ഈശ്വരനെ വിചാരിക്കുന്നവര്‍ ആണ്. ഭക്തലക്ഷണം വെച്ച് നോക്കിയാല്‍ ക്ഷേത്രങ്ങളില്‍ വരുന്ന സന്ദര്‍ശകരെ  അങ്ങനെ വിളിക്കാന്‍ തോന്നുകയില്ല. അവര്‍ക്കൊക്കെ അവരുടെ കാര്യസാധ്യം ആണ് പ്രധാനം. 


ഏറ്റവും പ്രലോഭാനീയം ആയ നിലപാട് അവര്‍ക്ക് വേണ്ടി ശാന്തിക്കാരടക്കം ഉള്ള ക്ഷേത്ര ജീവനക്കാരും , മാനേജ്മെന്റും, ആചാര്യസ്ഥാനത്ത്  ഇരിക്കുന്ന തന്ത്രി പോലും  കൈക്കൊള്ളുന്നു. സത്യത്തില്‍ ഇത് ഭക്തര്‍ക്ക്‌ വേണ്ടി ആണോ? ഭക്തിക്കുവേണ്ടി ആണോ? ആണെങ്കില്‍ ധാരാളം ഭക്തര്‍ ഉണ്ടായേനെ. ഭക്തി ഉണ്ടായേനെ.

വിശ്വാസം ഉള്ളവരുടെ വിശ്വാസത്തെ മുതലെടുത്ത്‌ പരമാവധി ധനം ഉണ്ടാക്കുക എന്ന മാര്‍ഗ്ഗം ആണ് ക്ഷേത്രങ്ങള്‍ പിന്തുടരുന്നത്. ഇത് ക്ഷേത്രവും ആയി ബന്ധപ്പെട്ട പ്രവര്‍ത്തന തത്ത്വങ്ങള്‍ക്ക് വിരുദ്ധം ആണ്.  ആത്മീയ ലക്‌ഷ്യം ഭൌതിക ലക്‌ഷ്യം ആയി മാറുന്നു. തല്ഫലം ആയി ഈശ്വരന്റെ  അനുഗ്രഹഭാവം കുറയുന്നു. അതിന്റെ തെളിവാണ് ഹിന്ദുക്കള്‍ ഭൂരിപക്ഷം ആയിട്ടും ഇവിടെ  ഹിന്ദു സംസ്കാരം നാള്‍ക്കുനാള്‍  നശിക്കുന്നത്. 


ഈ പ്രശ്നത്തിന് എന്താണ് ഒരു പരിഹാരം എന്ന ചിന്തയുടെ ഫലമായി തോന്നിയ ഒരു സമാധാനം ആണ് അറിവിന്റെ ക്ഷേത്രം എന്നത്. അന്ന് ഞാന്‍ ഒരു ഭദ്രകാളി ക്ഷേത്രത്തില്‍ ശാന്തിക്കാരന്‍ ആയിരുന്നു. 1992 ല്‍ .  ആ ചിന്ത ക്രമേണ മനസ്സില്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവന്നു കൊണ്ടിരുന്നു. രണ്ടു കൊല്ലം കൂടി കഴിഞ്ഞപ്പോള്‍ അതിനൊരു നാമവും രൂപവും കാണാന്‍ സാധിച്ചു. അതൊരു അവാച്യമായ അനുഭവം ആയിരുന്നു. ഇപ്പോഴും അന്നുണ്ടായ അനുഭവത്തിന്റെ സ്മരണകള്‍ അവാച്യമായി തന്നെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. 

എന്നാലും അവയെ കുറെയൊക്കെ  ശ്ലോകങ്ങള്‍ ആക്കിയിട്ടുണ്ട്. അത് വേദികളില്‍ ചൊല്ലി അവതരിപ്പിച്ചാലെ കൂടുതല്‍ ഹൃദ്യമാവൂ. അതിനു പറ്റിയ പൊതുവേദികള്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. ശുദ്ധമായ വേദികള്‍ വേണം. ക്ഷേത്രംപോലെ പരിശുദ്ധത ഉള്ള വേദികള്‍. ശാന്തിക്കാര്‍ക്ക് ക്ഷേത്രങ്ങള്‍ അവസരം തരുമായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഈ ബ്ലോഗനഗരിയില്‍ എത്തുകയില്ലായിരുന്നു. 

പലതിനും കുപ്രസിദ്ധി ആര്‍ജ്ജിച്ചലോകം ആണല്ലോ ഇന്റര്‍നെറ്റിന്റെത് തന്നെ.  ഫെയിസ് ബുക്കില്‍ ആക്റ്റീവ് ആണെന്ന് എങ്ങാനും വലിയ കാര്യത്തില്‍ അമ്പലത്തില്‍ എങ്ങാനും മിണ്ടിപ്പോയാല്‍ കാണേണ്ടി വരുന്നത് കേള്‍ക്കുന്നവര്‍ ചിരിയടക്കാന്‍ വിഷമിക്കുന്ന കാഴ്ച ആയിരിക്കും. യു ടുബില്‍ ഉണ്ടെന്നു പറഞ്ഞാല്‍ പിന്നെ ആ വഴിക്ക് പോവാതെ ഇരിക്കുകയാവും ഭേദം.  

സംസാരിക്കാന്‍ ഉള്ള അവസരം കിട്ടുന്നതിനു ശാന്തിക്കാരന്‍ എന്ന നിലയാണ്  തടസ്സം എങ്കില്‍ അവസരത്തിന് വേണ്ടി, വോയിസിനു വേണ്ടി ആ മുഷിഞ്ഞ പദവി ഉപേക്ഷിക്കാനും തയ്യാര്‍. എന്നാലും കുറെയൊക്കെ വിരോധങ്ങള്‍ ബാക്കി നില്‍ക്കുന്നു. മുന്ശാന്തിക്കാരന്‍ എന്ന നിലയും അയോഗ്യതയാവും.   

അത് ഉപേക്ഷിക്കാന്‍ ആവില്ലല്ലോ!

അവതരണ വിഷയത്തില്‍ ഇപ്പോള്‍ ആകെപ്പാടെയുള്ള ഒരു സമാധാനം യൂ ടുബ്‌ ആണ്. പക്ഷെ അതൊരു അറ്റകൈ പ്രയോഗം ആണ്! അതിനു മുന്‍പായി ഒരു ട്രയല്‍ കൂടി നോക്കണം എന്ന് വിചാരിക്കുന്നു. എല്ലാം ഈശ്വരേച്ഛപോലെ വരട്ടെ. 

No comments:

Post a Comment