Friday 9 November 2012

കൃത്രിമസൌഹൃദത്തിന്റെ അസ്വാരസ്യങ്ങള്‍!



അനുഗ്രഹദായിനി ആയ ദുര്‍ഗ്ഗാദേവിയുടെ സവിധത്തില്‍ ഒരു പരിചാരകന്‍ ആകവേ, ആ തൃപ്പാദസേവയില്‍ മുഴുകവേ അതുതന്നെ മോക്ഷം എന്ന് തോന്നി. ആ അനുഭൂതിയുടെ രസം ശരണാഗതരായ ഭക്തജനങ്ങളില്‍ ചിലര്‍ക്ക് എങ്കിലും തോന്നിയിട്ടുണ്ടാവും.  എല്ലാവര്‍ക്കും തോന്നുകയില്ല. എല്ലാവരും ഭജിക്കാനല്ലല്ലോ വരുന്നത്.   ഭരിക്കാന്‍ ആണ് പലരുടെയും വരവ്. ഭജിക്കാന്‍ എന്ന വ്യാജേന. 

കപടഭക്തന്മാരുടെ  നാട്യങ്ങളും പ്രകടനങ്ങളും കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച്, അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പൊട്ടന്‍ ആയി നാടകം കളിച്ചാലേ ശാന്തിക്കാരന്റെ റോള്‍ ശരിയാവൂ. പൊട്ടന്റെ റോള് സ്ഥിരം അഭിനയിക്കാന്‍ പറ്റുമോ? അങ്ങനെ ആയിമാറില്ലേ? ഇപ്പോള്‍ ശാന്തിക്കാര്‍ക്ക് പറ്റിയിരിക്കുന്നതും അത് തന്നെയല്ലേ?  വ്യാജഭക്തന്മാരെയും ഭക്തകളെയും താലോലിച്ചല്ലേ അവര്‍ കഴിഞ്ഞുകൂടുന്നത്? പണത്തിനുവേണ്ടി നില വിടുന്നു എന്ന ആക്ഷേപം മാത്രം അവശേഷിക്കും. പണം  ഠപ്  എന്ന് വെടി തീരും. 

പല പ്രതിഷേധസ്വരങ്ങളും പുറപ്പെടുവിച്ചു ശീലിക്കുന്ന ഒരുവന്‍ ആയി മാറുകയാല്‍ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ ശാന്തിക്കാരന്‍ എന്ന നിലയില്‍ എനിക്ക് എത്ര ദിവസം പിടിച്ചു നില്‍ക്കാന്‍ സാധിക്കും എന്നത് എനിക്ക് തന്നെ ഉറപ്പില്ല. ഈ കാര്യം വിളിച്ചതനുസരിച്ചു  ചെന്ന ഉടന്‍ തന്നെ അധികൃതരോട് പറയുകയും ചെയ്തു. "ഇവിടെ ഒരു പ്രശ്നവും ഉണ്ടാവില്ല" എന്ന് അവര്‍ പറഞ്ഞു. അത് ശരിയെന്നു അനുഭവത്തിലൂടെയും തെളിഞ്ഞു. കാരണം ആരെങ്കിലും വന്നെങ്കില്‍ അല്ലെ എന്തെങ്കിലും പ്രശ്നം ഉണ്ടാകൂ ! ആരും വരാത്ത ക്ഷേത്രം ആകയാല്‍ ഉപാസന ഇഷ്ടപ്പെടുന്ന ശാന്തിക്കാര്‍ക്ക് ഏറ്റവും അനുയോജ്യം ആണെന്ന് പറയാം. അതിനാല്‍ ഞാന്‍ അവിടെ തുടരാന്‍ ആഗ്രഹിച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ അത്യാവശ്യത്തിനായി അവധി എടുക്കേണ്ടിവന്നു. കുറച്ചു ദൂരെ ഒരു വിവാഹത്തിന് പോകാന്‍. പക്ഷെ അവധി എടുത്തപ്പോള്‍ ആണ് തലയ്ക്കു വെളിവ് ഉണ്ടായത്. ക്ഷേത്രത്തില്‍ പതിയിരിക്കുന്ന അപകടം കണ്ടു പിടിച്ചത്. അത് എന്തെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും  മനസ്സിലാവണം എന്നില്ല. പക്ഷെ പലര്‍ക്കും പറയാതെ തന്നെ മനസ്സിലായിട്ടും ഉണ്ടാവും.


കാര്യസാധ്യത്തിനുവേണ്ടിയുള്ള കൃത്രിമം ആയ സ്നേഹവും സൌഹൃദവും harassment അല്ലെ? എന്താ അതിന്റെ മലയാളം? വല്ലാത്ത അസഹ്യത ചിലരുടെ സൗഹൃദം അനുഭവിക്കുന്നതില്‍, ചിലരുടെ അന്വേഷണങ്ങള്‍ സഹിക്കുന്നതില്‍. സത്യം മറച്ചുകൊണ്ടുള്ള സൌഹൃദസംഭാഷണങ്ങളില്‍ ഇടയ്ക്കിടെ തനിനിറം പുറത്തു വരുന്നത് അവര്‍ അറിയുന്നില്ല.  എന്ത് കള്ളം പറഞ്ഞിട്ടായാലും വേണ്ടില്ല, എന്ത് പ്രലോഭനം കൊടുത്തിട്ടായാലും വേണ്ടില്ല, ഏതെങ്കിലും വിധേന അനുനയിപ്പിച്ചു അവിടെ പിടിച്ചു നിര്‍ത്തുക എന്നതാണ് ഭരണക്കാരുടെ തന്ത്രം. അതിനുവേണ്ടി അവര്‍ എന്റെ ഏതു അധികപ്രസംഗവും കേള്‍ക്കും. തമാശ പറഞ്ഞില്ലെങ്കിലും ചിരിക്കും. 

അങ്ങനെ ഒരു സാഹചര്യത്തെ ഉപയോഗിച്ച് ക്ഷേത്രസാഹിത്യം അവിടെ അടിച്ചു ഏല്പിക്കെണ്ടാതുണ്ടോ? ക്ഷേത്രശാന്തിയെക്കാള്‍ മഹത്ത്വം ഉള്ളത് ക്ഷേത്രസാഹിത്യത്തിന്റെ രചനയും അവതരണവും അല്ലെ? അതിനു കുറച്ചുകൂടി ഇണക്കമുള്ള  ആയ വേദി അല്ലെ ഉണ്ടാവേണ്ടത്? അത് ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. 

Monday 5 November 2012

ശാന്തിക്കാരനെന്ന നിലയില്‍...

ഒരു ശാന്തിക്കാരനെന്ന  നിലയില്‍നിന്ന്കൊണ്ട് ഇങ്ങനെ ബ്ലോഗ്‌ എഴുതാന്‍ സാധിക്കുന്നത് ഒരു പ്രത്യേക അനുഭവം ആയി തോന്നുന്നു. കൃതാര്‍ത്ഥമായ അനുഭവം.  ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ന്നുകൊണ്ട് ശാന്തി കഴിക്കുന്നതും സുഖ അനുഭവംതന്നെ.

സമൂഹവുമായി നല്ലൊരു communication channel ഉണ്ടായാലേ സാംസ്കാരികം ആയി ഉന്നതനിലവാരം കാത്തുസൂക്ഷിക്കാന്‍ ആവൂ. എന്നാല്‍ ക്ഷേത്രപുരോഹിതര്‍ക്ക് മാത്രം സമൂഹവും ആയി മനസ്സ് തുറന്നു സംവദിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം ആണുള്ളത്. ബ്രാഹ്മണര്‍ ഉള്‍പ്പെട്ട വര്‍ഗ്ഗം ആകയാല്‍ അവരുടെ ആന്തരിക വളര്‍ച്ചയെ പ്രതിരോധിക്കേണ്ടത് തങ്ങളുടെ സാംസ്കാരിക ആവശ്യം ആയി ആയിരിക്കാം ഹിന്ദു വാദികള്‍ കാണുന്നത്.  അവരെ  ആധുനികഹിന്ദുക്കള്‍  കേവലം ഉപകരണങ്ങള്‍ ആക്കി മാറ്റുന്നു. പരിഷ്കൃതം എന്ന് ദുരഭിമാനം നിറഞ്ഞ മതസമൂഹം. എവിടെയും കാപട്യത്തിന് പ്രാധാന്യം.


ഒരു  ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ക്ഷേത്രശാന്തിരംഗത്തുള്ള പുന:പ്രവേശനം ആണിത്. ക്ഷേത്ര അനുഭവങ്ങള്‍ എന്റെ ഭാവനകളെയും രചനാസ്വാതന്ത്ര്യത്തെയും പരിമിതപ്പെടുത്ത്
ന്നുണ്ട്.   എങ്കിലും പറയാം. 


പ്രതീകാത്മകം ആയ ആത്മസമര്‍പ്പണം ആണ് വഴിപാടുകള്‍. ഉദ്ദിഷ്ട ഗ്രന്ഥം ആയ "ക്ഷേത്രസാഹിത്യം" ദേവീസന്നിധിയില്‍ വിശദമായിട്ട് അല്ലെങ്കിലും  നാമമാത്രം ആയിട്ട് ആയാലും അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്.  അതിന്റെ പ്രൂഫ്‌ ഒരു ദേവീഭക്തന്നു നല്‍കിയിരുന്നു എങ്കിലും അദ്ദേഹത്തില്‍നിന്നും   പ്രതികരണം വൈകുന്നത് ശുഭ സൂചനയല്ല.  അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസം ഉണ്ടാവാം. പലതും സമൂഹത്തെ ഗ്രസി(പ്പി)ച്ചിരിക്കുന്ന പൊതു ധാരണകള്‍ക്ക് കടക വിരുദ്ധം ആണ്. ഇത് ശാന്തിവിചാരം ബ്ലോഗ്‌ വായനക്കാര്‍ക്ക് മാത്രം അറിയാവുന്ന കാര്യം ആവാം.

ക്ഷേത്രസംസ്കാരം നിശ്ചിതസവര്‍ണ്ണവിഭാഗങ്ങള്‍ക്ക് ഉള്ളത്ര മറ്റു ഹിന്ദു വിഭാഗങ്ങള്‍ക്ക് ഇല്ല എന്നത് ഒരു വസ്തുതയാണ്. അങ്ങനെ ഉള്ളവര്‍ ക്ഷേത്രഭരണം, ജീവനം തുടങ്ങിയവയില്‍ ബലം ചെലുത്തുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സാങ്കേതികവും ധാര്‍മികവും ആണ്. അത് അധികം അസ്വസ്ഥത പെടുത്തുന്നത് ആചാര്യ -പുരോഹിത വര്‍ഗ്ഗത്തെ മാത്രം ആയിരിക്കാം. 

അത് പറയുന്നതിന് അവര്‍ക്കും പരിമിതികള്‍ ഉള്ളത് എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യം, പുതിയ ഭരണഘടനയുടെ വെല്ലുവിളി, സമൂഹത്തിലെ വര്‍ഗ്ഗ വിരോധികളുടെ ഭീഷണി.  ഇവയുടെ മുന്‍പാകെ പരാജിതന്‍ ആയി നില്‍ക്കുന്ന സ്ഥിതിയില്‍ ആണ് അവര്‍ തുടരുന്നത്. 

തന്മൂലം കര്‍മ്മികളില്‍ ഉണ്ടാകുന്ന ആന്തരിക സമ്മര്‍ദ്ദം (internal strain) അവരുടെ അനുഗ്രഹപാത്രങ്ങള്‍ ആവുന്നവരിലേക്കും ഏതെങ്കിലും വിധേന വന്നുചേരുന്നു. നാവല്ലേ അടക്കാന്‍ ഒക്കൂ. കര്‍മഫല പ്രകരണം അപ്പോള്‍ വേറെ വഴിക്ക് വരുന്നു. അത് മതത്തെയും ബാധിക്കുന്നു. ഇന്ന് ഹിന്ദുക്കള്‍ സ്വാഭാവികം ആയും ഐക്യപ്പെടുന്ന വേദി ക്ഷേത്രങ്ങള്‍ ആണ്.