Sunday 23 December 2012

As a Priest

അങ്ങനെ നരസിംഹക്ഷേത്രത്തില്‍ ശാന്തിക്കാരന്‍ ആയി  ചെന്നുപെട്ടു. ഒരാഴ്ച കഴിഞ്ഞു. ഇപ്പോള്‍ ബ്ലോഗ്‌ ഒന്നും എഴുതാന്‍ നേരമില്ല.  ഇന്ന് ഞായറാഴ്ച. എല്ലാര്‍ക്കും അവധിദിനം. അവധിദിനങ്ങളില്‍ ഞങ്ങള്‍ക്ക് പണി കൂടുതല്‍ ആവും. ഇന്ന് ശാന്തി കഴിഞ്ഞു വന്നപ്പോള്‍ ഒരുമണി ആയി. 

മാങ്ങാനത്തപ്പന് അടനിവേദ്യം ആണ് പ്രധാനം. മുന്‍കാലങ്ങളില്‍ എല്ലാ ദിവസവും അട പതിവുണ്ടായിരുന്നു. ഇപ്പോള്‍ സൌകര്യാര്‍ത്ഥം ആഴ്ചയില്‍ രണ്ടു ദിവസം എന്നാക്കി. അതില്‍ ഒന്ന് ഞായറാഴ്ചകളിലും പിന്നെ സൗകര്യം ഉള്ള ഏതെങ്കിലും ദിവസവും. 

അട ഉണ്ടാക്കുന്നത് ഊരാണ്മക്കാരുടെ ഇല്ലത്തുള്ള അന്തര്‍ജനങ്ങള്‍ ആണ്. വെളുപ്പിനെ രണ്ടുമണിക്ക് അടയുടെ ജോലികള്‍ ആരംഭിക്കും. വലിയ ചെമ്പിലും വാര്‍പ്പിലും തണ്ടുകളില്‍ അട എഴുന്നള്ളിക്കുന്നത് വാദ്യമേളങ്ങളോടെ ആണ്. "ചരക്കിലട" എന്നാണു ഈ വഴിപാടിന് പറയുക. ചന്ദനം ചാര്‍ത്ത്, നിറമാല,  രണ്ടേകാല്‍ ഇടങ്ങഴി അരിയുടെ  അടപ്പായാസം, ഇടങ്ങഴി വെള്ളനേദ്യം, തുടങ്ങിയ വഴിപാടുകള്‍  അടയോടൊപ്പം പതിവുണ്ട്. പലരും ഊട്ടുപുരസദ്യയും ചെയ്യിക്കാറുണ്ട്.   പാനകം എന്ന പാനീയവും മാങ്ങാനത്തപ്പന് പ്രധാനമാണ്

ഇന്ന് കഠിന അധ്വാനം ഉള്ള ദിനം ആയിരുന്നിട്ടും എനിക്ക് ബ്ലോഗ്‌ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നു. അത് മാങ്ങാനത്തപ്പന്റെ അനുഗ്രഹം ആണെന്ന് പറഞ്ഞാല്‍ അതൊരു വലിയ സത്യം മാത്രം ആണ്. ഇതിനു മുന്‍പും അട നിവേദിക്കാന്‍ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായിരുന്നിട്ടുണ്ട്. പക്ഷെ അപ്പോള്‍ ഒന്നും ഇത്രയും അനുഗ്രഹം ലഭിച്ചിരുന്നില്ല. എന്ന് തന്നെ അല്ല. മൂന്നു ദിവസം നീളുന്ന തലവേദന ഉണ്ടായത് മറക്കാന്‍ ആവില്ല. ഇന്നും ആ ഭയം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ തലവേദന ഇല്ല. 

ഈ അനുഗ്രഹത്തിന് കാരണം ഞാന്‍ ചില മനോധര്‍മങ്ങള്‍ ചെയ്തത് അവിടുത്തേക്ക്‌ ഹിതം ആയി എന്നത് തന്നെ ആവണം. അവിടെ എണ്ണക്കച്ചവടരില്‍ നിന്നും ലഭിച്ചിരുന്ന നിലവാരം കുറഞ്ഞ എണ്ണ  ഞാന്‍ കത്തിക്കാന്‍ കൂട്ടാക്കിയില്ല. പകരം നെയ്യ് പരമാവധി ഉപയോഗിക്കാന്‍ തീരുമാനിച്ചു. അന്ന് ആദ്യദിവസം തന്നെ അഞ്ചു വലിയ കുപ്പി നെയ്യ് നടയ്ക്കു വന്നു. ദീപത്തിനു കൂടുതല്‍ തെളിച്ചം, പുകയില്ല. ആരോഗ്യപ്രശ്നമില്ല. ചൂടും കുറവ്. നെയ്യ് ശ്രീകോവിലകത്തു പരിശുദ്ധിയുള്ള അന്തരീക്ഷത്തെ പ്രദാനം ചെയ്യുന്നു. 

ശാന്തി ലഭിച്ചപ്പോള്‍ ശാന്തിവിചാരം secondary ആയി. ദൈവവിചാരം സാക്ഷാത്തായി. എഴുതാന്‍ നേരം ഇല്ലാത്ത കുറ്റം ആശയങ്ങളും ഭാവനകളും പണ്ടത്തേക്കാള്‍ അധികം മനസ്സില്‍ നിറയുന്നു. ഒരു കഥയോ നോവലോ ആക്കാന്‍ ഉള്ള വസ്തുക്കള്‍ ഔട്ട്‌ ലൈന്‍ ചെയ്തു വച്ചിട്ടുണ്ട്. 

നേരില്‍ എന്ന പോലെ ഭാവനയില്‍ തെളിഞ്ഞു കണ്ടിട്ടും, നേരം കിട്ടാതെ  പലപ്പോഴും ആവിഷ്കരിക്കപ്പെടാന്‍ കഴിയാതെ പോകുന്ന കഥകളുടെ ആത്മാവുകള്‍ എന്നോട് പൊറുക്കുമോ എന്തോ!  വിരിയാനാവാതെ വാടിക്കരിയാന്‍ ആവും ആ മൊട്ടുകളുടെ വിധികല്പന! 

സൗഹൃദം നടിച്ചു വരുന്ന ഭക്തജനങ്ങളും ആയി കഥകള്‍ ഷെയര്‍ ചെയ്‌താല്‍ അവര്‍ ശാന്തിക്കാരന്റെ വിധി എഴുതും!  കീര്‍ത്തനങ്ങള്‍ എഴുതുന്നത്‌ പോലും അസഹിഷ്ണുതയോടെ കാണുന്നവര്‍ ഏറെ. "ഒ.. അയാക്ക്  മുടിഞ്ഞ വിവരാ.." ആകെപ്പാടെ കുറച്ചു വിവരമേ കിട്ടാനുള്ളൂ. അതിനെ ഇങ്ങനെ ശപിക്കുക കൂടി ആയാലോ.? പൊട്ടന്‍ കളി മാത്രമേ രക്ഷ ഉള്ളൂ.   അപ്പോള്‍ അതും കുറ്റമാവും. "അയാക്ക് ഒരു വിവരോമില്ല!". 

No comments:

Post a Comment